Thursday, June 28, 2007

ഓടിക്കോ പാട്ടു വരുന്നു

നാട്ടില്‍ റേഡിയോ വന്ന കാലത്ത്‌ ചലച്ചിത്ര ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ ജനങ്ങളൊന്നാകെ ഓടിക്കൂടിയിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്‌.
ഇന്ന് പാട്ടുകേള്‍ക്കുമ്പോള്‍ ജനം ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെടുന്ന അവസ്ഥയിലേകെത്തിയിരിക്കുന്നു. ജനത്തിനെ പാട്ടുകേള്‍ക്കുന്നതില്‍ നിന്നു മാത്രമല്ല, പാട്ടുകേള്‍ക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നതില്‍ നിന്നു പോലും ഓടിച്ചു കളയുന്ന സരംഭമാണ്‌ പുതിയ പടമായ ചലഞ്ചിലെ ഗാനങ്ങള്‍. ഡബ്ബിംഗ്‌ സിനിമയായതിനാല്‍ പാട്ടെഴുത്തുകാരന്‌ പരിമിതികളുണ്ടാകാമെങ്കിലും ഒരു സര്‍ഗ സൃഷ്ടി രൂപപ്പെടുത്തുമ്പോള്‍ പുലര്‍ത്തേണ്ട മിനിമം മര്യാദ പോലും മറന്നു കളഞ്ഞ ഒരു ഗാനരചയിതാവിനെയാണ്‌ ചലഞ്ചിനു പിന്നില്‍ കാണുന്നത്‌. കീരവാണിയുടെ താള സമ്പുഷ്ടമായ ഈണങ്ങള്‍ക്കൊപ്പിച്ച്‌ സിജു പറവൂര്‍ പദം നിരത്തിയ ആറു പാട്ടുകളാണ്‌(?) ഈ സിനിമയിലുള്ളത്‌. ഇവയെ പാട്ടുകളെന്നു വിളിക്കാമെങ്കില്‍ മീനച്ചിലാറ്റിലെ പാറക്കല്ലുകളെ വജ്രങ്ങളെന്നു വിളിക്കാം. വിനീത്‌ ശ്രീനിവാസനും മഞ്ജരിയും ചേര്‍ന്നു പാടിയ 'കണ്ണേ കണ്ണാടി മുല്ലേ' ആണ്‌ ആദ്യ ഗാനം. ഇതിലെ പാട്ടുകളിലെ ആകെ കൊള്ളാവുന്ന നാലു വരികള്‍ ഇതിന്റെ പല്ലവിയാണ്‌.
'കണ്ണേ കണ്ണാടി മുല്ലപ്പെണ്ണേ നീ കൂടെ വന്നാല്‍
നല്‍കാം ഞാന്‍ ഉള്ളതെല്ലാം ചെല്ലമ്മാ
ശൃംഗാരി നിന്‍ കണ്ണില്‍ നറു മന്ദാരപ്പുവല്ലോ
വന്നെല്ലാമെല്ലാമെനിക്ക്‌ മെല്ലെ മെല്ലെ തായമ്മാ'
പുതിയ ഗായകര്‍ക്കു പൊതുവായുള്ള വ്യക്തതയില്ലാത്ത ആലാപനം ഈ രണ്ടു ഗായകരെയും ബാധിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ്‌ ഈ ഗാനം. ഇതില്‍ പലയിടത്തും മഞ്ജരിയുടെ ആലാപനം വ്യക്തമല്ല. വിനീതും ചില സ്ഥലങ്ങളില്‍ നിരാശപ്പെടുത്തുന്നു. അതിനൊപ്പമാണ്‌ രചനയിലെ വൈകല്യങ്ങള്‍. നായികയെ കൊണ്ട്‌ 'കല്ലല്ല, കരിങ്കല്ലാ ഞാന്‍' എന്നു പാടിക്കുന്ന ഗാനരചയിതാവ്‌ തൊട്ടടുത്ത്‌ പാടിക്കുന്നത്‌ 'അല്ലിപ്പൂഞ്ചെണ്ടാണേ' എന്നാണ്‌. കരിങ്കല്ലുപോലിരിക്കുന്ന അല്ലിപ്പൂഞ്ചെണ്ട്‌ കണ്ടുപിടിക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടാവണം. ഒഴുക്കുള്ള താളമുണ്ടെന്നതാണ്‌ ഈ പാട്ടിന്റെ ഏക ഗുണം.
വിധു പ്രതാപും ബി.ലക്ഷ്മിയും പാടുന്ന അടുത്ത ഗാനത്തിന്റെ പല്ലവി കാണുക
'എന്നെ മയക്കാന്‍ ഇത്തിരിയുള്ളൊരു ശര്‍ക്കര കാട്ടേണ്ട
എന്നെ നോക്കി നീ വെറുതേ വെള്ളമിറക്കേണ്ടാ
അമ്പടാ നീയേ ഊം കള്ള
ന്‍ഹല്ല പിന്നെ പോ പോ പൊന്നേ
വെട്ടിവിഴുങ്ങാലോ എന്നെ മുത്തം വയ്ക്കാലോ
നിനക്കു ദണ്ണം വേണ്ട, നീ ചൂടാകേണ്ട....'
ഇതിനെ പാട്ടെന്നു വിളിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും സാധിക്കില്ല. ഇതിലെ ഒറ്റക്കേള്‍വിക്ക്‌ മനസിലാകുന്ന രണ്ടു വരി കൂടി കാണൂ
'പച്ചരിയരിച്ചിട്ട്‌ നല്ലൊരു പത്തിരി വയ്ക്കാലോ
പിന്നെ നമുക്കു തിന്നാം, നമുക്കു ചേര്‍ന്നു തിന്നാം'
വിധു പ്രതാപ്‌ ഗാനരംഗത്തേക്കു കാലെടുത്തു വച്ചപ്പോഴേ സംസ്ഥാന അവാര്‍ഡ്‌ കിട്ടിയ ആളാണ്‌. പക്ഷേ, ഉച്ചാരണ ശുദ്ധിയോടെ പാടാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് ഈ പാട്ട്‌ ഓര്‍മിപ്പിക്കുന്നു.
അഫ്സലും ശോഭയും ചേര്‍ന്നു പാടുന്ന 'ഡപു ഡപുടു' കേള്‍വിക്കാരെ സംബന്ധിച്ചിടത്തോളം മറ്റൊരു പരീക്ഷണമാണ്‌. അഫ്സല്‍ കോട്ടുവാ ഇട്ടുകൊണ്ട്‌ പാടുന്നതുപോലെ തോന്നിപ്പിക്കുന്ന ഇതില്‍ കൃത്യമായി മനസിലാകുന്ന ഏക കാര്യം 'ഡപു ഡപുടു' മാത്രമാണ്‌.
മലയാള സിനിമാഗാന രംഗത്തെ ഏറ്റവും പുതിയ പരീക്ഷണമാണ്‌ അടുത്ത ഗാനാഭാസം. സ്ഥല വിജ്ഞാന കോശം, ടെലിഫോണ്‍ ഡയറക്ടറിയിലെ യെല്ലോപേജസ്‌, വിവിധ ദിനപത്രങ്ങളിലെ പരസ്യങ്ങള്‍ എന്നിവ നിര്‍ലോപം ഉപയോഗിച്ച്‌ തയാറാക്കിയിരിക്കുന്നതാവണം ഇത്‌. പല്ലവി കാണുക.'
കുന്നംകുളം-കോഴിക്കോട്‌ കെ.പി.സെവന്‍ എയ്റ്റ്‌ വണ്‍ ടു
പദ്മാ എ.സി.ഡി.റ്റി.എസ്‌ ഡെയ്‌ലി ത്രീ ഷോസ്‌ ബിഗ്ബി
അയ്യപ്പാ കട്പീസ്‌ ഡിസ്കൗണ്ട്‌ ടെന്‍ പെര്‍സെന്റ്‌
ലൂണാര്‍ ചപ്പല്‍സും ഗൂണമേറെ വില തുച്ഛം'
തീരുന്നില്ല, ഇതാ ചരണം:
'ആറ്റിങ്ങല്‍ കാഞ്ഞങ്ങാട്‌ മാംഗലൂര്‌ ബസ്‌ഏസി വീഡിയോ കോച്ച്‌....പിന്നെയും എന്തൊക്കെയോ ഉണ്ട്‌. അതെന്താണെന്ന് എഴുതിയ സിജുവിനും പാടിയ മഞ്ജരിക്കും അറിയാം. അഫ്സലിന്റെ ശബ്ദവും കേള്‍ക്കാവുന്ന പാട്ടാണിത്‌.
അഫ്സലും ലക്ഷ്മിയും പാടിയ അടുത്ത പാട്ടിന്റെ ആദ്യ രണ്ടു വരികള്‍ കേള്‍ക്കുമ്പോഴേ സാധാരണക്കാരനായ ആസ്വാദകന്‍ ഓടിയൊളിക്കും.
'മറഞ്ഞിരിക്കും മനുഷ്യക്കുരങ്ങേവാടാമോനേ പേടി വേണ്ട.' പേടി വേണ്ടെന്ന് ലക്ഷ്മി പാടുന്നുണ്ടെങ്കിലും ഈ രണ്ടു വരിക്കു ശേഷവും തുടര്‍ന്നു കേള്‍ക്കാന്‍ ധൈര്യം കാട്ടുന്നവര്‍ക്ക്‌ ഇംഗ്ലിഷ്‌ വാക്കുകള്‍ക്കിടയില്‍ കുത്തി തിരുകിയ ചില മലയാള വാക്കുകളാണ്‌ ശ്രവിക്കാനാവുക. അടിപൊളിപ്പാട്ടിന്റെ പേരില്‍ ഇതൊക്കെ കേള്‍ക്കാന്‍ വിധിക്കപ്പെടുന്ന മലയാളിയെ ഓര്‍ത്ത്‌ സഹതപിക്കാനേ നിര്‍വാഹമുള്ളൂ.
'അങ്കം വെട്ടാന്‍ വാടാ ഹേ' എന്നൊരു പാട്ടോടെയാണ്‌ ഈ സിനിമയിലെ ഗാനങ്ങള്‍ അവസാനിക്കുന്നത്‌. ദോഷം പറയരുത്‌, ഈ സിഡി വാങ്ങാനും അതു കേള്‍ക്കാനും തയാറാകുന്നവരെ കുറിച്ചുള്ള വിലയിരുത്തലാണ്‌ ഈ ഗാനമെന്നു തീര്‍ച്ചയായും കരുതാം. ആസ്വാദകനോടുള്ള രചയിതാവിന്റെ യുദ്ധപ്രഖ്യാപനമാണ്‌ അന്‍ വര്‍ സാദത്തും ജോസ്‌ സാഗറും ചേര്‍ന്നു പാടുന്ന ഈ ഗാനം. അതിങ്ങനെയാണ്‌:
'അങ്കം വെട്ടാന്‍ വാടാ ഹേയുദ്ധം ചെയ്യാന്‍ വാടാ ഹേ.
ഞാന്‍ നിന്നെ പറത്തും വെട്ടും ഞാന്‍,കുത്തും ഞാന്‍'
ആസ്വാദകന്‍ ഇതൊക്കെ അര്‍ഹിക്കുന്നുണ്ടെന്ന് ഉത്തമബോധ്യം രചയിതാവിനുണ്ടായിരിക്കണം.
'ഈ ആര്‍ട്സിന്റെ തലയ്ക്കകത്തു ചെള്ള' എന്നെഴുതിയത്‌ സ്വയം വിലയിരുത്തലാകാനേ വഴിയുള്ളു.മാത്രവുമല്ല, ആസ്വാദകരെക്കുരിച്ചൂള്ള വിലയിരുത്തലും പിന്നാലെയുണ്ട്‌
'ഉച്ഛിഷ്ടം വാരി വിഴുങ്ങും തൊട്ടികളേ'
അറുപത്തഞ്ചു രൂപ നല്‍കി ഇത്തരം സിഡികള്‍ വാങ്ങുന്നവര്‍ക്കു സംഭവിക്കാന്‍ പോകുന്നത്‌ എന്തെന്ന് ഒരു പ്രവാചകനു തുല്യമായ ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം എഴുതുന്നു:
'കുടുംബം ഞങ്ങള്‍ വെളുപ്പിക്കുംനിന്നെ ഞാന്‍ പെരുവഴിയിലാക്കും'
അവസാനത്തെ വരി ഒരുപക്ഷേ ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആസ്വാദകന്റെ മനസില്‍ തന്നെക്കുറിച്ചുണ്ടാകുന്ന ചേതോവികാരം മുന്‍ കൂട്ടികണ്ട്‌ എഴുതിയതാകണം.
'അരിവാളാല്‍ നിന്‍ തല ചെത്തും ഞാന്‍'!
ആവര്‍ത്തന വിരസതയുണ്ടെങ്കിലും പറയട്ടെ, വ്യക്തതയില്ലാത്ത ആലാപനമാണ്‌ ഇതിലെ മിക്ക ഗായകര്‍ക്കും പൊതുവായുള്ള സ്വഭാവം.
കോളജ്‌ വിദ്യാര്‍ഥികളുടെ റഗ്ബി മല്‍സരവും കോളജ്‌ നടത്തിപ്പുമായി ബന്ധപ്പെടുന്ന അധോലോകവുമായി നടകുന്ന മല്‍സരവും പ്രതിപാദിക്കുന്ന സിനിമയായതിനാലാണ്‌ ഇതിന്‌ ചലഞ്ച്‌ എന്നു പേരിട്ടത്‌. എല്ലാ പാട്ടിലും 'വാടാ പോടാ' വിളികളുള്ളതിനാലും ഇതു മുഴുവന്‍ കേട്ടിരിക്കുക അതീവ സാഹസിക കൃത്യമായതിനാലും ചലഞ്ച്‌ എന്ന പേര്‌ തികച്ചും അന്വര്‍ഥമാണ്‌.

Monday, March 05, 2007

പ്രതിഷേധം

യാഹൂവിന്റെ ചോരണം പ്രതിഷേധാര്‍ഹം

Friday, January 12, 2007

ചില തേക്കടി ചിത്രങ്ങള്‍





പ്രകൃതി ഒരുക്കി, ഞാന്‍ ഒന്നു ക്ലിക്കി

Wednesday, January 03, 2007

തലക്കെട്ടും തലവിധിയും

പത്രവാര്‍ത്തയായാലും ലേഖനമായാലും വായനക്കാരനെ അതിലേക്കാകര്‍ഷിക്കുന്ന പരസ്യപ്പലകയാണ്‌ നല്ല തലക്കെട്ട്‌. കൊള്ളാവുന്ന ഒരു തലക്കെട്ടില്ലെങ്കില്‍ എത്ര നല്ലവാര്‍ത്തയായാലും അതിന്റെ തലേവിധി ഫോട്ടോഗ്രാഫര്‍ സിനിമയുടേതു പോലെ ആകും- ആരും കാണാത്ത അവസ്ഥ.
ചില തലക്കെട്ടുകളെക്കുറിച്ച്‌ മുമ്പ്‌ ഇവിടെ ചില ചര്‍ച്ചകളൊക്കെ നടന്നിരുന്നു. എനിക്കിഷ്ടപ്പെട്ട ചില തലക്കെട്ടുകളാണ്‌ ഓര്‍മയില്‍ വന്നതനുസരിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌. ഓര്‍മ വരുന്നതനുസരിച്ച്‌ അടുത്ത ഭാഗങ്ങള്‍ വന്നേക്കാം.
നല്ല തലക്കെട്ടിടുന്നതില്‍ ആശാന്മാരായ മനോരമയില്‍ വന്ന ഒരെണ്ണമാണ് എന്റെ ഓര്‍മയിലുള്ളതില്‍ എറ്റവും പഴയത്‌. ആദ്യ ഇന്‍സാറ്റ്‌ വിടുന്ന സമയം. മൂവാറ്റുപുഴയ്ക്കടുത്ത്‌ മാറാടിയില്‍ പുതിയ സാറ്റലൈറ്റ്‌ എര്‍ത്ത്‌ സ്റ്റേഷന്‍ തുറന്നു. കൂറ്റന്‍ ടവറിന്റെ മുകളില്‍ സാറ്റലൈറ്റ് ഡിഷ് ഉള്ള പടവുമായി ഇറങ്ങിയ മനോരമയിലെ തലക്കെട്ട്‌ ഇങ്ങനെ:
മാനത്തെ ദൂതന്‌ മണ്ണിലൊരു കിണ്ണം
മോര്‍ഫിങ്ങ്‌ വരുന്നതിനെ മനോരമ അണിയിച്ചൊരുക്കിയതിങ്ങനെ:
മോര്‍ഫിംഗ്‌ വരുന്നു(മമ്മൂട്ടിയെ ലാലാക്കാം)
മോഹന്‍ലാലിന്‌ സംസ്ഥാന അവാര്‍ഡ്‌ കിട്ടിയപ്പോള്‍ കലാഭവന്‍ മണി തലകറങ്ങി വീണ കാര്യം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. ഞാനിക്കാര്യം ഓര്‍ത്തിരിക്കുന്നത്‌ ജന്മഭൂമിയിലെ ഒരു തലക്കെട്ടിലൂടെയാണ് :
ലാലിന്‌ അവാര്‍ഡ്‌; മണിക്കു പേ വാര്‍ഡ്‌
2001ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പുരോഹിതനായിരുന്നു ഫാ. മത്തായി നൂറനാല്‍. സുല്‍ത്താന്‍ ബത്തേരിയില്‍ ഫാ. നൂറനാല്‍ എന്‍.ഡി.അപ്പച്ചനോടു തോറ്റു. ഏറ്റവും നല്ല തലക്കെട്ട്‌ വെബ്‌ ലോകം ഡോട്‌ കോമിലായിരുന്നു.
അച്ചന്‍ തോറ്റു; അപ്പച്ചന്‍ ജയിച്ചു.
ഫലം മറിച്ചായിരുന്നെങ്കിലും ഈ തലക്കെട്ട്‌ നേരിയ വ്യത്യാസത്തോടെ വന്നേനെ.
അച്ഛന്‍ ബുഷ്‌ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ മംഗളത്തിന്റെ തലക്കെട്ട്‌
ബലേ ഭേഷ്‌ ബുഷ്‌.
ജര്‍മനി ഫുട്ബോള്‍ ലോകകപ്പ്‌ ജയിച്ചപ്പോള്‍ മംഗളം ഇങ്ങനെ എഴുതി
ജയ്‌ ജര്‍മനി
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'നഷ്ടജാതക'ത്തില്‍ കണ്ടത്‌. അലിഗഢ്‌ സര്‍വകലാശാലയില്‍ കുഞ്ഞബ്ദുള്ളയുടെ സീനിയറായിരുന്ന ഇക്കണോമിക്സ്‌ വിദ്യാര്‍ഥി ഡോ.അഹമ്മദലി തെക്കില്‍ എം.എയ്ക്ക്‌ പഠിക്കുന്ന കാലത്തുതന്നെ 'ഇക്കണോമിക്സ്‌ ആസ്പെക്ട്സ്‌ ഓഫ്‌ ബെഗ്ഗിംഗ്‌' എന്ന പ്രബന്ധം എഴുതി. ഇതിന്റെ വാര്‍ത്ത മനോരമയില്‍ വന്നു. തലക്കെട്ട്‌ ഇങ്ങനെ ആയിരുന്നു
തെണ്ടാനിറങ്ങിയില്ലെങ്കില്‍ തെണ്ടിപ്പോയേനേ.

Sunday, November 05, 2006

പൊന്മാനും കൊച്ചുപെണ്ണും

തേക്കടി തടാകത്തിലൂടെ ബോട്ടില്‍ പോകുമ്പോള്‍ ദൂരെ ഓളങ്ങളില്‍ നിന്നകന്നു മാറി മുളം കമ്പില്‍ തീര്‍ത്ത ചങ്ങാടത്തില്‍ തുഴഞ്ഞ്‌ പോകുന്നവരെ കണ്ടിട്ടുണ്ടോ?
ബോട്ടിംഗും തീര്‍ത്ത്‌ എത്രയും വേഗം തേക്കടിയിലെത്തി അടുത്ത വണ്ടിക്ക്‌ വീട്ടിലെത്താന്‍ നമ്മള്‍ തിടുക്കപ്പെടുമ്പോള്‍ യാതൊരു തിരക്കു മില്ലാതെ, എന്നാല്‍ സാമാന്യം വേഗത്തില്‍ ചങ്ങാടം തുഴഞ്ഞു നീങ്ങുന്ന ഇവരാരാണ്?

ഇതു രാമനും കൊച്ചുപെണ്ണൂം. തേക്കടി തടാകത്തില്‍ മണക്കവലയ്ക്കടുത്ത്‌ മീന്‍ പിടിച്ച്‌ നില്‍ക്കുകയാണ് രണ്ടുപേരും. ആദിവാസികളായ രണ്ടു പേര്‍ക്കും അറിയാവുന്ന ഏക പണിയിതാണ്. ആധുനിക ലോകത്തിന്റെ വര്‍ണശബളിമയൊന്നും അറിയാത്ത ശുദ്ധാത്മാക്കള്‍. ഇരുവരും ഒറ്റയ്ക്കല്ല. ഇതു പോലെ ധാരാളം പേരാണ്‌ തടാകത്തിന്റെ വിവിധയിടങ്ങളിലായി മീന്‍ പിടിക്കുന്നത്‌. വനം വകുപ്പ്‌ ആദിവാസികള്‍ക്കു മാത്രമായി നല്‍കിയിരിക്കുന്ന അവകാശമാണിത്‌. പൊന്മാനും ആദിവാസികള്‍ക്കുമുള്ള പ്രത്യേക അവകാശം.
തടാകത്തിന്റെ കരയിലെവിടെയെങ്കിലുമായാണ് ജീവിതമത്രയും. തേക്കടിക്കടുത്ത്‌ ആദിവാസിക്കുടിയില്‍ വീടും മാതാപിതാക്കളും മക്കളുമുണ്ടെങ്കിലും രാമനും കൊച്ചുപെണ്ണും തടാകത്തിലാണെപ്പോഴും. കുടിയില്‍ നിന്നുള്ള മറ്റുള്ളവരും ചുറ്റുവട്ടത്തെവിടെയെങ്കിലും കാണും.നേരം വെളുക്കുന്നതോടെ ചൂണ്ട കോര്‍ക്കുകയായി. പിന്നെ ഇരുട്ടുവോളം ചൂണ്ടയ്ക്കടുത്ത്‌ വെള്ളം ചലിക്കുന്നതു നോക്കിയിരുപ്പു തന്നെ. രാമനും കൂട്ടുകാരും ചൂണ്ട കോര്‍ത്തിരികുമ്പോള്‍ കൊച്ചുപെണ്ണും സഖിമാരും ചെറുമീനുകള്‍ ഉണക്കുന്ന തിരക്കിലായിരിക്കും. ചെറുമീനുകള്‍ പിടിക്കാനും ഉണക്കാനും വില്‍ക്കാനുമുള്ള അവകാശം പെണ്ണുങ്ങള്‍ക്കാണ്.
നാട്ടിലെ പോലെ തന്നെ പാചക ചുമതലയും ഇവര്‍ക്കു തന്നെ. പാചകമെന്നു വച്ചാല്‍, കുറച്ചു കഞ്ഞി വയ്ക്കും. പിന്നെ തീരത്തു നട്ടു വളര്‍ത്തിയിരിക്കുന്ന മുളകു ചെടിയില്‍ നിന്ന് കുറച്ച്‌ പച്ചമുളകു പറിച്ച്‌ ചമ്മന്തിയുണ്ടാക്കും. മീന്‍ പിടിക്കുകയല്ലേ എപ്പോഴും മീന്‍ കൂട്ടാമല്ലോ എന്ന് ചിന്തിക്കാറേയില്ലെന്ന് രാമന്‍ പറയുന്നു. കാരണം, മീന്‍ കറിവയ്ക്കാനും പൊരിക്കാനും ഉള്ള സമയം ഉണ്ടെങ്കില്‍ വേറെ എത്ര മീന്‍ പിടിക്കാം.
എല്ലാവര്‍ക്കുമുണ്ട്‌ ചങ്ങാടം. അഞ്ചു മുളം കമ്പ്‌ ചേര്‍ത്ത്‌ കെട്ടിയതാണ്‌ ഒരു ചങ്ങാടം. അതു വെള്ളത്തില്‍ പൊങ്ങി എന്നാല്‍ മുങ്ങി എന്നു തോന്നിക്കുന്ന മട്ടിലാണ് കിടക്കുക. രാമനേയും കൊച്ചുപെണ്ണിനേയും സംബന്ധിച്ച്‌ ഈ ചങ്ങാടം തന്നെയാണ് വീട്‌. കഞ്ഞി വയ്ക്കാനുള്ള പാത്രങ്ങളും ക്യാമ്പടിക്കുന്നിടത്ത്‌ കൂടാരം കൂട്ടാനുള്ള കമ്പുകളും പ്ലാസ്റ്റിക്കും തുണിയും എല്ലാം ഇതില്‍ തന്നെ.മീന്‍ കുമളിയില്‍ കൊണ്ടുപോയാണ വില്‍ക്കുക. എല്ലാരും പോവില്ല. ഒരാഴ്ച കൂടുമ്പോള്‍ ഉണക്കമീന്‍ ആരുടെയെങ്കിലും കൈയില്‍ കൊടുത്തു വിടും. വീട്ടുകാരാരെങ്കിലും കുമളിയില്‍ വന്ന് മീന്‍ വിറ്റ പണവും വാങ്ങിപ്പോകും. നല്ല സീസണില്‍ ഒരാഴ്ച അയിരം രൂപയ്ക്ക്‌ വരെ മീന്‍ വില്‍ക്കാറുണ്ടെന്ന് രാമന്‍ പറയുന്നു. ഒരാഴ്ച കഴിയുമ്പോള്‍ ക്യാമ്പ്‌ മാറും.ആദിവാസികളുടെ തനത്‌ സ്വഭാവമനുസരിച്ച്‌ ഒന്നിനേക്കുറിച്ചും ആശങ്കയില്ലാത്ത ജീവിതമാണെങ്കിലും തടാകത്തീരത്ത്‌ ക്യാമ്പ്‌ ചെയ്യുമ്പോള്‍ ശല്യം ചെയ്യാനായി ആനക്കൂട്ടമെത്തും. അതാണ് ഏക പേടി. പക്ഷേ, ആന വരുന്നുണ്ടോ എന്ന് നേരത്തേ അറിയാനാകും. ആനക്കൂട്ടങ്ങളുടെ നീക്കത്തില്‍ നിന്നറിയാം അവ അടുത്തതെങ്ങോട്ടാണ് പോവുകയെന്ന്. അഥവാ ആനയെങ്ങാനും വന്നാല്‍, എല്ലാം പെറുക്കിക്കെട്ടി ചങ്ങാടത്തില്‍ കയറി തടാകത്തിന്റെ നടുവിലേക്കു പോകും. ആന പോയി കഴിയുമ്പോള്‍ മടക്കം.
ചൂണ്ടയൊരുക്കിയിട്ട്‌ കാത്തിരിക്കുന്ന രാമന്റടുത്ത്‌ നില്‍ക്കുന്ന കൊച്ചുപെണ്ണിനോടൊരു ചോദ്യം: എന്നുമിങ്ങനെ കാട്ടില്‍ കിടക്കുമ്പോള്‍ നാട്ടിലൊക്കെ പോകണമെന്നു തോന്നുന്നില്ലേ?"പോകും, ഉത്സവത്തിനൊക്കെ പോകും"
മീന്‍ പിടിച്ച്‌ നടക്കുകയെന്നല്ലാതെ വേറെയെന്താണ ആഗ്രഹം?കൊച്ചു പെണ്ണ് ഒന്നും മിണ്ടിയില്ല, രാമനെ നോക്കി ചിരിച്ചു, ഞങ്ങളെയും നോക്കി ചിരിച്ചു. ആഗ്രഹം എന്നാലെന്താണെന്നു തന്നെ കൊച്ചുപെണ്ണിനറിയാമായിരുന്നു എന്നു തോന്നുന്നില്ല.


2006 ഒക്‌ ടോബറില്‍ കന്യക ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചത്‌